Skip to main content

പൊട്ടക്കിണറ്റിലെ ഭീകരജീവി (പ്രേതകഥ)

മൂന്ന് മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, തൊടുപുഴക്കും മൂവാറ്റുപുഴക്കും ഇടക്ക് വാഴക്കുളം എന്നൊരു ഗ്രാമത്തില്‍ (ഇന്ന് ചെറിയ ടൌണ്‍ ആണ്) നടന്നതെന്നു പറയപ്പെടുന്ന കഥക്ക് പൊടിപ്പും തൊങ്ങലുമേറ്റി, ഞാനിവിടെ ചാര്‍ത്തുന്നു.

"കുഞ്ഞു" - മഹാ കുസൃതിയായ 6 വയസുകാരന്റെ പേരങ്ങനെ ആയിരുന്നു. ഒരു നാള്‍..., സൂര്യന്‍ പടിഞ്ഞാറസ്തമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന നേരം. കുഞ്ഞു തന്റെ വീട്ടിലെ പൂച്ചയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയാണ്. ഇടക്ക് പൂച്ചയെ എടുത്ത് മുകളിലേക്ക് എറിഞ്ഞു. എങ്ങനെ എറിഞ്ഞാലും പൂച്ച നാലു കാലില്‍ വീഴുമെന്ന് അവനോട് ആരോ പറഞ്ഞു. കുഞ്ഞു അതാണ് പരീക്ഷിക്കുന്നത്. ശരിയാണ്...! പൂച്ചയെ എങ്ങനെ മുകളിലേക്കെറിഞ്ഞിട്ടും അത് നാലും കാലും കുത്തി തന്നെ നിലത്തേക്ക് പതിച്ചു. പല തവണയായപ്പോള്‍ കുഞ്ഞുവിനു വാശിയായി. അവന്‍ പൂച്ചയെ കൂടുതല്‍ ആക്കത്തില്‍ മുകളിലേക്ക് എറിഞ്ഞു. പൂച്ച തന്നെ വിജയി. ഒപ്പം പൂച്ചക്ക് ദേഷ്യം വന്നു തുടങ്ങി. അങ്ങനെ വീണ്ടും എറിയാനായി കുഞ്ഞു പൂച്ചയെ എടുക്കാനാഞ്ഞതും കുഞ്ഞുവിന്റെ കുസൃതികരങ്ങളില്‍ പൂച്ച കൂര്‍ത്ത നഖങ്ങള്‍ക്കൊണ്ട് ആഞ്ഞ് മാന്തി...!!! ആദ്യം കൈത്തണ്ടയില്‍ വെളുത്ത ഒരു വര.. പിന്നെ രക്തം പൊടിഞ്ഞു തുടങ്ങി... പിന്നെ രക്ത പ്രവാഹമായി...!!! കുഞ്ഞു കരഞ്ഞു...!! അവന്റെ അമ്മ ഓടി വന്നു. കുറെ വഴക്ക് പറഞ്ഞു കൊണ്ട് കൈയില്‍ തുണി മുറിച്ച് മുറിവ് കെട്ടി വച്ചു. കുഞ്ഞു കരച്ചില്‍ നിറുത്തി...!! കുസൃതി കുഞ്ഞുവിന്റെ മനസില്‍ പൂച്ചയോടുള്ള പ്രതികാരം ഫണം വിടര്‍ത്തിയാടി. ഒരവസരത്തിനായി അവന്‍ കാത്തു...!!!

* * * * * * * * *

ദിവസങ്ങള്‍ ആഴ്ച്ചകളായി രൂപാന്തരപ്പെട്ടു. അന്ന് ഒരു കറുത്തവാവിന്റെ നാള്‍. വൈകുന്നേരം കൂലി പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മൂന്ന് പെണ്ണുങ്ങളാണ് ആദ്യം ആ ഞെട്ടിക്കുന്ന വാര്‍ത്തക്ക് സാക്ഷിയായത്. നാട്ടില്‍ ഒരു പ്രത്യേകതരം ജീവിയോ മറ്റോ ഇറങ്ങിയിരിക്കുന്നു. എന്താണെന്ന് വ്യക്തമല്ല. വല്ലാത്തൊരു കലപില ശബ്ദത്തോടെ ഒരു ജീവി കുറ്റിക്കാട്ടിലൂടെ കടന്നു പോകുന്ന കാഴ്ച്ച അവര്‍ സന്ധ്യ മയങ്ങിയ നേരത്ത് കണ്ടതായിട്ടാണ് പറയുന്നത്. വിവരണങ്ങള്‍ ഇങ്ങനെ പോകുന്നു.... “അതിനു ചിറകുണ്ട്.... നീണ്ട വാല്‍... തെളിഞ്ഞു കാണാവുന്ന കണ്ണുകള്‍.....” ഒരു നീരാളിയോ അല്ലെങ്കില്‍ ഇനി ആരെങ്കിലും കൊന്നൊടുക്കിയ ഏതെങ്കിലും ജീവിയുടെ പ്രേതമോ ആവാം എന്ന് പ്രായമായവര്‍ വിലയിരുത്തി. രാത്രി നേരത്ത് കള്ളു കുടിച്ചു വന്ന് കുട്ടന്‍ പ്രസ്തുത ഭീകരജീവിയുടെ തിളങ്ങുന്ന കണ്ണുകള്‍ ആദ്യം ക്ണ്ടു... പിന്നെ വല്ലാത്ത എന്തോ ഒരു പ്രത്യേക ശബ്ദത്തോടെ അത് കുറ്റിക്കാടിനുള്ളിലേക്ക് അകന്നു പോയി...!! ഫുള്‍ പറ്റ് ആയിരുന്ന കുട്ടന്റെ പറ്റ് അപ്പാടെ ഇറങ്ങി... പേടിച്ചലറികൊണ്ട് കൂട്ടന്‍ വീടു പറ്റി...!! പിന്നീടുള്ള ദിനങ്ങള്‍ ഭയാനകമായി മാറി. പലരും അറിഞ്ഞു ആ ജീവിയുടെ ഭീകരസാമിപ്യം. ചിലപ്പോള്‍ പകല്‍ പോലും കുറ്റിക്കാടുകളില്‍ ആ ഭീകരജീവി ഓടിമറയുന്ന ശബ്ദം.... പലരും കേട്ടു.

കുഞ്ഞുവിന്റെ വീട്ടില്‍ കുഞ്ഞുവിന്റെ ആച്ചന്‍ കാര്യങ്ങള്‍ അമ്മയോട് വിശദമായി പറയുന്നത് കുഞ്ഞു കേട്ടു. “ആരോ കൊന്ന എതോ മിണ്ടാപ്രാണീടെ മറ്റോ പ്രേതാണെന്നാണ് എല്ലാരും പറേണേ.... അങ്ങനെ ആണെല്‍ ആ പ്രേതജീവി അതിനെ കൊന്ന ആളെ നശിപ്പിക്കും വരെ ഇവിടെ ഉണ്ടാവും...! ഇതുവരെ ആ ജീവിക്ക് തന്നെ കൊന്നവനെ കിട്ടിയിട്ടുണ്ടാവില്ലാ... അതാ...!!! ഈ മിണ്ടാപ്രാണികളെ ഒക്കെ നിഗ്രഹിക്കാന്ന് വച്ചാ വലിയ തെറ്റ് തന്നാ... അതിന്റെ ശിക്ഷ അവര്‍ക്ക് ലഭിക്കേം ചെയ്യേ..!!!” ഇങ്ങനെ കൂടി കേട്ട കുഞ്ഞുവില്‍ ഒരു ചെറിയ വിറയല്‍ ബാധിച്ചു. അന്ന് രാത്രിയായപ്പോഴേക്കും കുഞ്ഞുവിനു കലശലായ പനിയും ബാധിച്ചു...!!!

നാട്ടുകാര്‍ ചേര്‍ന്ന് ഒരു തീരുമാനത്തിലെത്തി... അങ്ങ് മൂലമറ്റത്തു നിന്നും ഒരു മന്ത്രവാദിയെ കൊണ്ടുവരാമെന്ന്...!!! അങ്ങനെ ആ ദിനമെത്തി... മൂലമറ്റത്തിനുമപ്പുറെ കട്ടപ്പന ഭാഗത്ത് നിന്നും ഒരു മഹാമന്ത്രവാദിയെ തന്നെ വാഴക്കുളത്തെത്തിച്ചൂ...!! രാവിലെ മുതല്‍ വാഴക്കുളം സ്കൂള്‍ ഗ്രൌണ്ടില്‍ വച്ച് ഹോമങ്ങളും മറ്റും ആരംഭിച്ചു...!! സമയം കടന്നു പോയി... നട്ടുച്ചയാവുന്ന നേരം.. ആകാശം ഇരുണ്ടു മൂടി... മഴ പെയ്യാനൊരു സാധ്യതയുമില്ലാത്ത ജനുവരിയിലെ ആ തെളിഞ്ഞ ദിനത്തില്‍ ആ‍രംഭിച്ച ഹോമത്തിനിടയില്‍ പെട്ടന്ന് മാറിയ ആകാശത്തിലെ ഈ ഇരുന്ടു മൂടല്‍ ആകെ വല്ലാത്തൊരു പേടി സൃഷ്‌ടിക്കുന്നതായി...!!! സമയം കടന്നു പോയി മഹാമന്ത്രവാദി തന്റെ മന്ത്രങ്ങള്‍ കൂടുതല്‍ ശക്തിയോടെ ഉരുവിട്ടു...! ആകാശത്തിലേ മേഘത്തെയും ആ മന്ത്രങ്ങള്‍ക്ക് പിടിച്ചു നിറുത്താന്‍ കഴിയുമെന്ന കാര്യത്തില്‍, കൂടി നിന്ന ഭയചികിതരായ നാട്ടുകാര്‍ക്ക് സംശയമില്ലായിരുന്നു...!! മന്ത്രങ്ങളുടെ ശക്തിയെന്നോണം... ആകാശം വീണ്ടും തെളിഞ്ഞു...!! സന്ധ്യയായി.... അര്‍ദ്ധരാത്രിയോടെയാണ് മന്ത്രങ്ങളും ഹോമവും അവസാനിച്ചത്..!!! അര്‍ദ്ധരാത്രിയില്‍ തിരിച്ച് വീടുകളിലേക്ക് മടങ്ങിയ നാട്ടുകാര്‍ക്ക് ഭയമില്ലായിരുന്നു. മന്ത്രവാദിയില്‍ അവര്‍ക്ക് അത്രമാത്രം വിശ്വാസമായിരുന്നു. ആരേയും ഭീകര ജീവി അന്ന് പേടിപ്പിച്ചതുമില്ലാ...! എന്നാല്‍ പിറ്റേന്ന്....!!!!!

തെക്കുമ്മൂട്ടിലെ അന്തോണീസ് മാഷിന്റെ വീടിന്റെ നീണ്ട വരാന്തയില്‍ ഒരു കാഴ്ച്ച....!!! ആ കാഴ്ച്ച വേണമെങ്കില്‍ ഇങ്ങനെ വിശദീകരിക്കാം.... ചത്ത ഏതോ വലിയ പക്ഷിയെ ചാണകത്തിലോ അമേദ്യത്തിലോ‍ മുക്കിയിട്ട് വരാന്തയിലൂടെ വലിച്ചുകൊണ്ട് പോയിരിക്കുന്നു... അതിനിടയില്‍ അവിടിവിടെയായി കുറെ കൊച്ച് കാല്പാ‍ടുകളും...!!! ഒന്നും മനസിലാവുന്നില്ലാ... മഹാമാന്ത്രവാധി എത്തി കാര്യങ്ങള്‍ പരിശോദിച്ചു. ഒരു കാര്യം ഉറപ്പിച്ചു... പ്രേതജീവി ഒരു നീരാളിയാണ്. അത് ഇന്നലെ രാത്രി വരെ നടന്ന മഹാഹോമത്തിന്റെ ഫലമായി ഒരു വല്ലാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. ചിലപ്പോള്‍ വീ‍ണ്ടും ശക്തമായ ഒരങ്കത്തിനു തന്നെ ഇനി നീരാളി മുതിര്‍ന്നേക്കാം....!!! മഹാമന്ത്രവാധിയുടെ വാക്കുകള്‍ കേട്ട് ജനം നടുങ്ങി. ഇനിയെന്ത് എന്ന് പരസ്പരം ചോദിച്ചു...!!

അന്ന് വീണ്ടും അതിഭയാനകമായ മന്ത്രവാദങ്ങളും ഹോമങ്ങളും വീണ്ടൂം നടന്നു...!!! രണ്ടു നാള്‍ മഹാമന്ത്രവാദി ആ പ്രദേശങ്ങളില്‍ തന്നെ തങ്ങി...!! ഇല്ലാ... ആ പ്രേതജീവീ ഇനി ഇല്ലാ...!!! ആ ഭീകരജീവിയെ മഹാമന്ത്രവാദി നിഗ്രഹിച്ചിരിക്കുന്നു...!! ജനം സന്തോഷത്തോടെ മഹാമന്ത്രവാദിയെ പറഞ്ഞു വിട്ടു... പിരിവെടുത്ത് സ്വരൂപിച്ച നല്ലൊരു തുകയും കൊടുക്കേണ്ടി വന്നു...!! എല്ലാ കാര്യങ്ങളും കുഞ്ഞു വീട്ടിലിരുന്ന് അച്ചനില്‍ നിന്നും അറിയുന്നുണ്ടായിരുന്നു...!!! കുഞ്ഞുവിന്റെ പനിയും മാറി...!!

രണ്ടു നാള്‍ക്ക് ശേഷം.. തൊടിയില്‍ കളിക്കാനിറങ്ങിയ കുഞ്ഞുവിന്റെ മൂക്കില്‍ എന്തോ ചത്ത് ചീഞ്ഞതിന്റെ മണം അടിച്ചു കയറി. കുഞ്ഞു തിരഞ്ഞു നടന്നു അതെവിടെ നിന്നാണെന്ന്...!! അവസാനാം കണ്ടു പിടിച്ചു.. വീടിനു കുറച്ചകലെ.. പറമ്പിന്റെ കോണിലുള്ള ചെറിയ പൊട്ടക്കിണറ്റില്‍ എന്തോ ഒരു സാധനം.... ചാണകത്തില്‍ പൊതിഞ്ഞ്....!!! ഒരു വലിയ കോലെടുത്ത് കുഞ്ഞു അതിനെ മറിച്ചിട്ട് നോക്കി... നടുങ്ങിപ്പോയി...!!! തന്റെ പൂച്ച... ചത്തു കിടക്കുന്നു...!!!!

കുഞ്ഞു... ഒരു നിമിഷം ഇന്നലെകളിലേക്ക് തിരിഞ്ഞു നടന്നു... ആ കുരുന്നുബുദ്ധിയില്‍ എല്ലാം മനസിലായി...!!! തന്നെ മാന്തിയ തന്റെ പൂച്ചയോട് താന്‍ ചെയ്ത പ്രതികാരം.... അതായിരുന്നു... ഗ്രാമത്തെ ആകെ പിടിച്ചു കുലുക്കിയ ആ പ്രേതജീവിയുടെ കഥ...!!!

അതിങ്ങനെയാവാം....: കുഞ്ഞു എപ്പോഴോ ഒത്തുകിട്ടിയ അവസരത്തില്‍ ആരും കാണാതെ, വീട്ടില്‍ എന്തോ വാങ്ങി കൊണ്ടു വന്നപ്പോള്‍ കിട്ടിയ വലിയ പ്ലാസ്റ്റിക് കവര്‍ പൂച്ചയുടെ വാലിന്റെ ആരംഭത്തില്‍ കെട്ടിയിട്ടു. പൂച്ച നടക്കുമ്പോള്‍ വല്ലാത്ത രീതിയില്‍ പ്ലാസ്റ്റിക് പേപ്പറില്‍ നിന്നും സ്വരം വന്നിരുന്നു. ആ സ്വരം പൂച്ചയെ അസഹ്യപ്പെടുത്തി.. അങ്ങനെ പൂച്ച ഭ്രാന്ത് പിടിച്ച് ഓടി...!!! ഓടിക്കൊണ്ടേയിരുന്നു...!!! രാത്രിനേരത്ത് ചിലപ്പോള്‍ തളര്‍ന്നിരുന്നു.. ആ നേരത്തായിരിന്നിരിക്കണം കുട്ടനും... അതു പോലെ പലരും കണ്ടത്....!!! വാലില്‍ കെട്ടിയിരുന്ന പ്ലാസ്റ്റിക് ഷീറ്റ് ഒരു ചിറക് പോലെ തോന്നിച്ചു...!!! അങ്ങനെ അന്ന്... പൂച്ചയുടെ ഓട്ടം എത്തിപ്പെട്ടത് തെക്കുമ്മൂട്ടിലെ അന്തോണീസ് മാഷിന്റെ വീട്ടിലെ ചാണകക്കുഴിയിലായിരുന്നു..!! അവിടെ നിന്നും എങ്ങനെയോ രക്ഷപ്പെട്ട്, ശരീരത്തിന്റെ ഭാഗമായി മാറിയിരുന്ന പ്ലാസ്റ്റിക് ഷീറ്റും വലിച്ച് അന്തോണീസ് മഷിന്റെ വീടിന്റെ വരാന്ത വഴി ഇവിടെ പൊട്ടക്കിണര്‍ വരെ എത്തി.. അതില്‍ വീണു... അതില്‍ തന്നെ അതിന്റെ ജീവനും നിലച്ചു...!!!!

എല്ലാം സിനിമ പോലെ മനസില്‍ തെളിഞ്ഞ കുഞ്ഞുവിനു പൊട്ടിചിരിക്കണമെന്ന് തോന്നി.... ഒപ്പം കരയണമെന്നും തോന്നി...!! പാവം പൂച്ച..!!

ഈ സമയം വാഴക്കുളം കവലയിലും.. പാടവരമ്പത്തും.., സ്കൂളിലും..., എല്ലാം.., ആളുകള്‍ തമ്മില്‍ തമ്മില്‍ ഭീകരജീവിയെക്കുറിച്ചും മഹാമന്ത്രവാദിയേക്കുറിച്ചും വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു....!!!

Comments

Shillu said…
പ്രേതങ്ങള്‍ അടിപൊളി നല്ല look and feel..പ്രേതകഥകള്‍ അതിലും അടിപൊളി. കാരണവന്മാരെ മനസിലോര്‍ത്തു ഇനിയും ഒരുപാട് ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു... പ്രേതകഥകള്‍ പറഞ്ഞു ഉറങ്ങാതെ ഇരുന്ന ആ നിശബ്ദ രാത്രികള്‍ ഓര്‍ത്തുകൊണ്ട്‌...
Mr. X said…
കൊള്ളാമല്ലോ പ്രേതം...
തേങ്ങ എന്റെ വക....
sambhaskar said…
നന്നായിരിക്കുന്നു

Popular posts from this blog

മനുഷ്യനെ കൊല്ലുന്ന പ്രേതങ്ങള്‍....

ആരോ പറഞ്ഞ് കേട്ടത്.... മസാല ചേര്‍ത്ത്... കുന്നുകളും മലകളും പച്ചപ്പുല്‍മേടുകളും കാടും മേടും ഒക്കെയുള്ള പ്രകൃതിരമണീയമായ ഞങ്ങളുടെ നാട്. പ്രകൃതി... അതെങ്ങനെയായാലും... പ്രേതങ്ങള്‍ക്കെന്തിരിക്കുന്നു...!!!?? എന്തായാലും ഇങ്ങനെയുള്ള ഞങ്ങളുടെ നാട്ടിലെ ഒരു കാട്ടു പ്രദേശം. വല്ലപ്പോഴും മാത്രം മനുഷ്യനെ കാണാന്‍ കഴിയുന്ന നാടിന്റെ മൂല. അവിടെ സ്ഥിരമായി പോകാറുള്ളത് ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന കള്ള് ചെത്തുകാരന്‍ കുട്ടപ്പന്‍ മാത്രം. കാരണം അവിടെ കുറെ പനകള്‍ ഉണ്ട്... ചെത്താന്‍. നാട്ടിലെ അറിയപ്പെടുന്ന ഒരു ധൈര്യശാലിയാണ് ഈ പറയുന്ന കുട്ടപ്പന്‍. അതുകൊണ്ട് തന്നെയാണ് അദ്ദേഹം മാത്രം കാടിനോട് സമമായ ആ പ്രദേശത്ത് പോയി യക്ഷിപ്പനകള്‍ പോലെ നില്‍ക്കുന്ന ആ പനകള്‍ക്ക് മുകളില്‍ കയറി കള്ളെടുക്കാന്‍ തുനിയുന്നതും. അവിടുത്തെ കള്ളിന് പ്രത്യേക ഒരു സുഖമാണ് എന്ന് നാട്ടുകാരുടെ സര്‍ട്ടിഫിക്കേറ്റും ഉള്ളതാണ്. എന്നാല്‍ ഒരു നാള്‍....!!! ഒരു വൈകുന്നേരമാണ് ജനം അറിയുന്നത്... കുട്ടപ്പന്‍ ആ കാട്ട് പ്രദേശത്ത് ഒരു പനക്ക് ചുവട്ടില്‍ മരിച്ചു കിടക്കുന്നു. ജനം അങ്ങോട്ട് ഓടിയടുത്തു...! ഒന്ന് പോയി ചത്തു കിടക്കുന്ന കുട്ടപ്പനെ കാണാന്‍ ആഗ്രഹിച്ച പലരേയ

ട്രയിനില്‍ നിന്നൊരു പ്രേതം

ഫെബ്രുവരിയിലേ ഒരു തണുത്ത ദിവസം. നാട്ടില്‍ നിന്നും ഫോണ്‍. അത്യാവശ്യമായി നാട്ടില്‍ ചെല്ലണമത്രെ. അത്യാവശ്യമായി ഇങ്ങനെ പോകേണ്ടി വന്നതിനാല്‍ നേരത്തെ ടികറ്റ് റിസര്‍വ് ചെയ്യാനും കഴിഞ്ഞില്ലാ. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് രാത്രി 10.20 ന് പനവേലില്‍ നിന്നും ഒരു വണ്ടി കിട്ടുമത്രെ... ഓഖാ എക്സ്പ്രസ്സ്. ഒരു തരത്തിലാണ് ഓടിപിടിച്ച് രാത്രി 10.20 ന് പനവേലില്‍ നിന്നും ട്രയിന്‍ പിടിക്കാന്‍ കഴിഞ്ഞത്. ഭാഗ്യത്തിന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍‍ അധികം തിരക്ക് അനുഭവപ്പെട്ടില്ല. വലിയ ബുദ്ധിമുട്ടില്ലാതെ ഒരു സീറ്റും തരപ്പെട്ട് കിട്ടി. ‌ കുറെ നേരം അങ്ങനെ ഇരുന്നപ്പോള്‍ ഉറക്കം വന്നു. അതിനിടയിലാണ് റോഹാ എത്തിയപ്പോള്‍ അയാള്‍ കയറിയത്. ഇപ്പോള്‍ ഒരു വിധം തിരക്കായ അവസ്ഥ. ജനാല-സൈഡിലെ ഞാനിരിക്കുന്ന ഒറ്റസീറ്റില്‍ ഒരിത്തിരി സ്ഥലം അയാള്‍ എന്നോട് ചോദിച്ചു. അയാള്‍ കൂടി ഇരുന്നാല്‍ എനിക്ക് മര്യാധക്ക് ഇരുന്ന് ഉറങ്ങാനാവില്ല. എന്നാലും ഞാന്‍ ഇത്തിരി ഒതുങ്ങി ഇരുന്നു. അയാള്‍ അവിടെ ഇരുന്നു. പിന്നീട് പതിയെ പതിയെ ഞാനും അയാളും കമ്പനിയായി. അയാള്‍ - റിജോ - റോഹയില്‍ ഏതോ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. നാട്ടില്‍ അടുത്ത ബന്ദു ആരോ ഗുരുതരാവസ്ഥയില്‍ ആശു

ഹൈവേ യക്ഷികള്‍

മുംബയ്. ഈസ്റ്റേണ്‍ എക്സ്പ്രസ്സ് ഹൈവേ. ഒരു കറുത്തവാവിന്റെ രാത്രി. അയാള്‍ വിക്രോളിയിലെ ഓവര്‍ ബ്രിഡ്ജിനടുത്ത് തന്റെ ഓട്ടോയില്‍ കാത്തിരുന്നു യാത്രക്കാരനേയും കാത്ത്. അങ്ങനെ ഇരിക്കെ ഒരു യാത്രക്കാരന്‍ അയാളെ സമീപിച്ചു. “മുളുണ്ട്...” അയാള്‍ കയറി കഴിഞ്ഞു. ഓട്ടോക്കാരന്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്ത് യാത്ര ആരംഭിച്ചു. ഹൈവേയില്‍ പലയിടത്തും വെളിച്ചമില്ലാ...!! ഓട്ടോയുടെ ഹെഡ് ലൈറ്റില്‍ നിന്നും വരുന്ന ഇത്തിരി വെളിച്ചവും പിന്നെ ഇടക്കിടെ വന്നു പോകുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും മാത്രമാണ് ഒരു റോഡിന്റെ അവസ്ഥ കാണിക്കുന്നതും ഓട്ടോ മുന്നൊട്ട് കൊണ്ടു പോകാന്‍ സഹായിക്കുന്നതും. പുറകില്‍ കയറിയ യാത്രക്കാരന്‍ തികച്ചും നിശ്ബ്ദനായിരുന്നു. റിയര്‍ വ്യൂവിലൂടേ നോക്കിയെങ്കിലും ആ ഇരുട്ടില്‍ ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ലാ. വണ്ടി ഓടിക്കൊണ്ടേയിരുന്നു. ഇടക്ക് വാശി ബ്രിഡ്ജിലേക്ക് തിരിയുന്നതിനടുത്തുള്ള ഓവര്‍ബ്രിഡ്ജിലൂടെ ഓട്ടൊ നീങ്ങാന്‍ തുടങ്ങവേ കടന്നു പോയ ഒരു ട്രക്കിന്റെ വെളിച്ചത്തില്‍ അയാള്‍ - ഓട്ടോക്കാരന്‍ - കണ്ടു.... ഒരു സ്ത്രീ ഓട്ടൊയ്ക്ക് കൈ കാട്ടുന്നു. എന്തു ചെയ്യണമെന്ന് ശങ്കിച്ചെങ്കിലും അയാള്‍ പുറകിലെ യാത്രക്കാരനോട്